[smc-discuss] Malayala Lipi in danger again

കെവി & സിജി kevinsiji at gmail.com
Tue Sep 27 18:33:42 PDT 2011


ഹുസൈൻ മാഷേ,
അയച്ചു തന്നിതിനു നന്ദി. ഇല്ലെങ്കിൽ വായിയ്ക്കാതെ പോകുമായിരുന്നു.
Kevin Siji


2011/9/27 Hussain KH <hussain.rachana at gmail.com>

>
> മലയാളലിപി വീണ്ടും അപകടത്തിലേക്ക്
>
> കെ.എച്ച്. ഹുസൈന്‍
>
> (സമകാലിക മലയാളം വാരിക vol 15, issue 18, September 30, 2011)
>
> തൊണ്ണൂറുകളുടെ അവസാനത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
> നേതൃത്വത്തില്‍ മലയാളലിപി പരിഷ്കരിക്കാനുള്ള രണ്ടാം ശ്രമം അരങ്ങേറി.
> മലയാളത്തില്‍ അക്ഷരങ്ങളുടെ എണ്ണം വളരെയധികം കൂടുതലാണെന്നും വിദേശികള്‍ക്കു്
> മലയാളം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ കണ്ടെത്തി.
> ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയിലേക്കു് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളിസമൂഹത്തെ
> സുസജ്ജരാക്കാന്‍ മലയാളത്തില്‍ ഋകാരവും റകാരവും ആവശ്യമില്ലെന്നു് അവര്‍
> വാദിച്ചു. 'ഋഷി', 'ചന്ദ്രന്‍' എന്നീ വാക്കുകള്‍ 'റ്ഷി', 'ചന്ദ്രന്‍' എന്നു്
> എളുപ്പത്തില്‍ എഴുതണം എന്നായിരുന്നു പുതിയ നിര്‍ദ്ദേശം. ഡോ. തമ്പാന്‍ ഭാഷാ
> ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നപ്പോള്‍ രൂപംകൊണ്ട 'മലയാളത്തനിമ' എന്ന
> പ്രോജക്ടിന്റെ സാരഥി ഡോ. പ്രബോധചന്ദ്രന്‍ നായരായിരുന്നു. 1999ല്‍ ആര്‍.
> ചിത്രജകുമാറിന്റെ നേതൃത്വത്തില്‍ രചന അക്ഷരവേദി രൂപീകരിക്കുകയും മലയാളത്തിന്റെ
> സമഗ്ര ലിപിസഞ്ചയം (പഴയ/തനതു ലിപി) കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കുകയും ചെയ്തതോടെ
> 'മലയാളത്തനിമ'യുടെ വാദങ്ങള്‍ പൊളിയുകയും ഭാഷാകമ്പ്യൂട്ടിംഗിന്റെ
> അരങ്ങില്‍നിന്നു് പരിഹാസ്യമായി പുറത്താകുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു
> ശേഷം ഡോ. തമ്പാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തു് തിരിച്ചെത്തിയതോടെ
> മലയാളത്തനിമ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.
>
> മലയാള ലിപിയും പരിഷ്കരണങ്ങളും
>
> 1824 ലാണു് മലയാള അക്ഷരങ്ങളുടെ ലോഹ അച്ചുകള്‍ക്കു് ബെഞ്ചമിന്‍ ബെയ്‌ലി രൂപം
> കൊടുക്കുന്നതു്. ബ്രഹ്മി അക്ഷരങ്ങളില്‍നിന്നു് രൂപംകൊണ്ട ഭാരതീയഭാഷകളുടെ
> അക്ഷരങ്ങളുടെ പാറ്റേണിനെ തകിടം മറിക്കാതെയാണു് കൂട്ടക്ഷരങ്ങളടക്കം അറുന്നൂറോളം
> അക്ഷരങ്ങളുടെ അച്ചുകള്‍ അദ്ദേഹം തയ്യാറാക്കിയതു്. 1830 കളോടെ മലയാളത്തില്‍
> അച്ചടിക്കുന്ന ഗ്രന്ഥങ്ങളുടെ എണ്ണം പെരുകാന്‍ തുടങ്ങി. മലയാളി സ്വന്തം
> അക്ഷരങ്ങളെ കാണാനും വായിക്കാനും എഴുതാനും ഇടയാകുന്നതു് അങ്ങനെയാണു്.
> നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട മലയാള ലിപിസമുച്ചയം
> ഇരുപതാംനൂറ്റാണ്ടിലേക്കെത്തുമ്പോഴേക്കും കൂട്ടക്ഷരങ്ങള്‍ക്കും
> സ്വരചിഹ്നങ്ങള്‍ക്കും നിയതമായ വ്യവസ്ഥകളുണ്ടാക്കികൊണ്ട് സംതൃപ്തമായ
> സ്വയംപര്യാപ്തത കൈവരിച്ചു.
>
> ഒന്നേകാല്‍ നൂറ്റാണ്ടോളം ചില്ലറ പരിഷ്കരണങ്ങളോടെ അച്ചടിയിലും എഴുത്തിലും
> സുവ്യവസ്ഥിതിയായി നിലനിന്നിരുന്ന മലയാള അക്ഷരങ്ങള്‍ വലിയൊരു അട്ടിമറിക്കു്
> വിധേയമാകുന്നതു് 1970 കളോടെയാണു്. ഭരണഭാഷ മലയാളമാക്കുക എന്ന മുറവിളി
> തുടങ്ങുകയും സര്‍ക്കാര്‍ ആപ്പീസുകളില്‍ ടൈപ്‌റൈറ്ററുകളുടെ എണ്ണം പെരുകുകയും
> ചെയ്തു. ഇംഗ്ലീഷ് കീബോര്‍ഡുകളുപയോഗിച്ചു് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
> നമ്മുടെ അക്ഷരങ്ങളുടെ വൈപുല്യം തടസ്സമായി. അക്കാലത്തു ഓഫ് സെറ്റ് പ്രസ്സുകളില്‍
> ലിനോ ടൈപ്പുകളും പ്രചാരത്തിലായി. അവ അടിച്ചുണ്ടാക്കാനും ഇംഗ്ലീഷ് കീബോര്‍ഡുകളെ
> ആശ്രയിക്കേണ്ടിവന്നു. അക്ഷരങ്ങളെ കുറക്കാതെ മലയാളത്തിനായി ടൈപ്‌റൈറ്റര്‍
> ഉപയോഗിക്കാന്‍ കഴിയില്ലെന്നായപ്പേഴാണു് ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ
> നേതൃത്വത്തില്‍ ലിപിപരിഷ്കരണ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിക്കുന്നതു്. ഉ, ഊ, ഋ
> എന്നിവയുടെ സ്വരചിഹ്നങ്ങളെയും റകാര (രേഫ) ത്തേയും വ്യജ്ഞനങ്ങളില്‍നിന്നു്
> വേര്‍പ്പെടുത്തി പ്രത്യേക അടയാളങ്ങള്‍ നല്കപ്പെട്ടു. കൂട്ടക്ഷരങ്ങള്‍ മുഴുവന്‍
> ചന്ദ്രക്കലയിട്ടു വേര്‍തിരിച്ചു. ഇരട്ടിപ്പുകള്‍ പോലും രണ്ടാക്കി. 'വട്ടം
> വേണ്ട' എന്നതു് 'വട്‌ടം വേണ്‌ട' എന്നായി. മലയാളികള്‍ക്കു് തികച്ചും അന്യമായൊരു
> ഭാഷ ടൈപ്‌റൈറ്ററുകളിലൂടെ ആവിഷ്കൃതമായി.
>
> എഴുപതുകളുടെ തുടക്കത്തില്‍ ഇന്ത്യയിലെ എല്ലാ ദേശീയഭാഷകളിലും ഇത്തരം
> ലിപിപരിഷ്കരണശ്രമങ്ങള്‍ രൂപപ്പെടുകയുണ്ടായി. മലയാളമൊഴികെ മറ്റെല്ലാം
> ചവറ്റുകൊട്ടയില്‍ സ്ഥാനംകണ്ടു. ഗോദ്‌റെജും ഹാല്‍ഡയും റെമിഗ്ട്ടണും
> ടൈപ്‌റൈറ്റര്‍ വിറ്റ് കേരളത്തില്‍ കച്ചവടം പൊടിപൊടിച്ചു.
> നാല്പതുവര്‍ഷങ്ങള്‍ക്കുശേഷം ഭരണഭാഷ എവിടെ എത്തിനില്‍ക്കുന്നു? കഴിഞ്ഞ
> ദിവസങ്ങളിലാണ് കോടതിഭാഷ മലയാളമാക്കണമെന്നു പറഞ്ഞ് വന്ദ്യവയോധികനായ ജസ്റ്റിസ്
> കൃഷ്ണയ്യര്‍ ഐക്യമലയാള സമിതിക്കുവേണ്ടി പ്രസ്താവനയിറക്കിയത്. മുപ്പതിലേറെ
> വര്‍ഷങ്ങളായി എഴുമറ്റൂര്‍ രാജരാജവര്‍മ്മയെപ്പോലെയുള്ളവര്‍ ഔദ്യോഗിക
> പദവിയിലിരുന്നു് ഇതു കൈവരിക്കാന്‍ അഹോരാത്രം പണിയാന്‍ തുടങ്ങിയിട്ടു്.
>
> ഭരണഭാഷ മലയാളത്തിന്റെ നാലയല്‍പക്കത്തെത്തിയില്ല എന്നതു പോകട്ടെ വ്യവസ്ഥാപിതവും
> ശാസ്ത്രീയവുമായ മലയാളിയുടെ സ്വന്തം അക്ഷരങ്ങള്‍ ഇക്കാലയളവില്‍
> വികലമാക്കപ്പെടുകയും അക്ഷരങ്ങളെ ഭയപ്പെടുന്ന ഒരു തലമുറ രൂപപ്പെടുകയും ചെയ്തു.
> 1968 ല്‍ ലിപിപരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ശൂരനാട്ടുകുഞ്ഞന്‍പിള്ള
> സര്‍ക്കാരിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ അവസാന ഖണ്ഡികയില്‍ വളരെ വ്യക്തമായി
> എഴുതിയിരുന്നു, ഈ പരിഷ്കാരം ടൈപ്പ്‌റൈറ്ററിനു വേണ്ടി മാത്രമാണെന്നും ഒരിക്കലും
> ഇത് വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്നും. പിന്നെ എങ്ങനെയാണ് 1974
> ല്‍ ഒന്നാം പാഠപുസ്തകം പരിഷ്കരിച്ച ലിപിയില്‍ അച്ചടിച്ചിറങ്ങിയത്?
>
> കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അനാശാസ്യമായ ഇടപെടലുകള്‍ ഇവിടെനിന്നും
> തുടങ്ങുന്നു. സയന്‍സിലും സോഷ്യല്‍ സയന്‍സിലും മറ്റുമുള്ള ഗ്രന്ഥങ്ങള്‍
> വിവര്‍ത്തനം ചെയ്യാനും ശാസ്ത്രസാങ്കേതിക പദാവലികളുണ്ടാക്കാനുമാണ് കേരളഭാഷാ
> ഇന്‍സ്റ്റിറ്റ്യൂട്ടിനു് സര്‍ക്കാര്‍ രൂപംകൊടുത്തത്. മലയാളലിപിയില്‍
> തീര്‍പ്പുകല്പിക്കാനുള്ള ഒരു അധികാരവും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനില്ല.
> മലയാളത്തിലെ 900 അക്ഷരങ്ങളെ തൊണ്ണൂറ് അക്ഷരങ്ങളാക്കി ചുരുക്കി എന്ന്
> അഭിമാനപൂര്‍വ്വം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നിടംവരെ കാര്യങ്ങളെത്തി.
> (ഡോ. തമ്പാനും ചിത്രജകുമാറും തമ്മിലുള്ള 1999 ലെ ഏഷ്യാനെറ്റിലെ സംവാദം).
> ഞങ്ങളുടെ മാതൃഭാഷയില്‍ ഒമ്പതിനായിരം അക്ഷരങ്ങളുണ്ടെന്ന് അഭിമാനത്തോടെ
> വിളിച്ചോതുന്ന ചൈനീസ് ജനത ഇതേ ഭൂഖണ്ഡത്തില്‍ തന്നെ ജീവിക്കുന്നു എന്നോര്‍ക്കുക.
>
>
> എഴുപതുകളിലെ ടൈപ്പ്‌റൈറ്റര്‍ ലിപി എണ്‍പതുകളുടെ മദ്ധ്യത്തോടെ അച്ചടിയില്‍
> വീണ്ടും പരിഷ്കരിക്കപ്പെട്ടു. ഇതു പക്ഷേ നിശബ്ദമായ ഒരു പ്രക്രിയയായിരുന്നു.
> കേരളീയരുടെ മേശപ്പുറത്ത് കംപ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ
> നാളുകളായിരുന്നു അത്. 1985 ഓടെ കേരളത്തില്‍ ഡി.ടി.പി. സെന്ററുകള്‍
> പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പഴയ അച്ചുകൂടങ്ങള്‍ പോകുകയും മിനി ഓഫ് സെറ്റുകള്‍
> പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്തു. മലയാളം അച്ചടി പൂര്‍ണ്ണമായും ഡി.ടി.പി യെ
> ആശ്രയിക്കാന്‍ തുടങ്ങി. ബോംബെയില്‍ നിന്ന് അബാക്കസ്, ഹൈദരാബാദില്‍ നിന്ന്
> വിഷന്‍, ബാംഗ്ലൂരില്‍നിന്ന് പ്രകാശക്, പൂനയില്‍നിന്ന് സിഡാക്കി ന്റെ ISMGist
> എന്നിങ്ങനെ മലയാളം ഡി.ടി.പി.ക്കായുള്ള പാക്കേജുകളുടെ വരവായി. ആസ്കി / ഇസ്കി
> (ASCII / ISCII) എന്‍കോഡിംഗിനെ ആസ്പദമാക്കിയുള്ള ഇത്തരം പാക്കേജുകളിലെ
> ഫോണ്ടുകളിലെ 256 കള്ളികളില്‍ പരിഷ്കരണത്തില്‍ മണ്മറഞ്ഞുപോയ പല കൂട്ടക്ഷരങ്ങളും
> തിരിച്ചുവന്നു. 'ണ്ട', 'ട്ട' എന്നിവയൊക്കെ രക്ഷപ്പെട്ടു. എന്നാല്‍ ഓരോ
> പാക്കേജും അവരവര്‍ക്ക് തോന്നിയപോലെയാണ് കൂട്ടക്ഷരങ്ങളെ ഫോണ്ടുകളില്‍
> തിരുകിയതു്. ചിലതില്‍ 'ന്ദ' ഉണ്ടായിരുന്നില്ല, പക്ഷെ 'ന്ത' ഉണ്ടായിരുന്നു.
> ചിലതില്‍ നേരെ തിരിച്ചും. 'ക്ത' പോലെയുള്ള ചില കൂട്ടക്ഷരങ്ങള്‍ വിചിത്രമായ
> മറ്റൊരു വിധിയ്ക്ക് വിധേയമായി. ആപ്പിള്‍ മാക്കിന്റോഷ് ഉപയോഗിക്കുന്ന ഡി.സി.
> ബുക്‌സിന്റെ പുസ്തകങ്ങളില്‍ 'ക്ത' കൂട്ടക്ഷരമായി ഉണ്ടായിരുന്നു. പക്ഷെ 'ക'യുടെ
> അടിയിലായി 'ത' യുടെ സ്ഥാനം. മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ മറ്റൊരു വകഭേദം
> പ്രത്യക്ഷപ്പെട്ടു. ഉ, ഊ എന്നീ സ്വരചിഹ്നങ്ങള്‍ ലിപിപരിഷ്കരണം
> നിര്‍ദ്ദേശിച്ചതുപോലെ വേര്‍പെട്ടുനിന്നു. പക്ഷെ ഋകാരവും രേഫവും പഴയ
> ലിപിയിലേതുപോലെ വ്യഞ്ജനങ്ങളോടു് ഒന്നിച്ചുനിന്നു.
>
> ഭാഷാകമ്പ്യൂട്ടിംഗില്‍ വ്യാപകമായ ഈ രണ്ടാം അട്ടിമറി സംഭവിക്കുന്ന ഏകദേശം
> പതിനഞ്ചു വര്‍ഷത്തോളം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വസ്ഥമായി ഉറങ്ങുകയായിരുന്നു.
> അവരും ഭരണഭാഷക്കാരും ആ പഴയ ടൈപ്പ്‌റൈറ്റര്‍ കാലത്തു തന്നെയായിരുന്നു അപ്പോഴും.
> മലയാളം കമ്പ്യൂട്ടിംഗില്‍ സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിക്കണമെന്ന
> വേവലാതിയോടെ 1997ല്‍ 'മലയാളിത്തനിമ' യുമായി ഡോ. തമ്പാന്‍ രംഗപ്രവേശം
> ചെയ്യുമ്പോഴും കമ്പ്യൂട്ടര്‍ എന്നത് ടൈപ്‌റൈറ്ററിന്റെ ഒരു പരിഷ്കരിച്ച പതിപ്പ്
> എന്ന അബോധത്തിലായിരുന്നു കാര്യങ്ങള്‍ കണ്ടതും അവതരിപ്പിച്ചതും. കമ്പ്യൂട്ടറിലും
> ടൈപ്‌റൈറ്ററിലും കീബോര്‍ഡുകള്‍ ഏതാണ്ടൊരുപോലെയാണല്ലോ!
>
> 'മലയാളിത്തനിമ'ക്കാര്‍ ഇതിനായി ആരുമറിയാതെ കമ്മിറ്റികള്‍ കൂടുകയും കുറെ
> കൈപുസ്തകങ്ങളിറക്കുകയും ചെയ്തു. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും
> ഭാഷാവിദഗ്ദ്ധരും അതിന്റെ സമിതിയിലുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. എം.ടി യും
> ഒ.വി. വിജയനും ഒ.എന്‍. വിയും സുഗതകുമാരിയും ഗുപ്തന്‍നായരും സുകുമാര്‍
> അഴിക്കോടും എം.എന്‍. വിജയനും അടക്കമുള്ള മലയാളികളുടെ പ്രിയപ്പെട്ടവരാരും തന്നെ
> മലയാളത്തനിമയിലില്ലെന്ന് വൈകാതെ വെളിവാക്കപ്പെട്ടു.
>
> മലയാളത്തനിമയുടെ പ്രധാന കണ്ടെത്തല്‍ ലേഖനത്തിന്റെ ആരംഭത്തില്‍
> പറഞ്ഞവയായിരുന്നു. ഋകാരവും രേഫവും വേണ്ട. അവ 'റ' യും 'ര' യും ഉപയോഗിച്ച്
> വൃത്തിയായി എഴുതാം. മലയാളം ഡി.ടി.പി യില്‍ പ്രചരിക്കുന്ന കൂട്ടക്ഷരങ്ങള്‍ക്ക്
> ഒരു വ്യവസ്ഥ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിനാല്‍ 'ന്ത' വേണം, 'ന്ദ' വേണ്ട!
>
> ശ്രീകൃഷ്ണന്‍ --> ശ്‌റീക്‌റ്ഷ്‌ണന്‍
>
> കൃത്രിമം --> ക്‌റ്ത്‌റിമം
>
> ഉയര്‍ന്നു -> ഉയര്‍നു
>
> നന്ദി --> നന്‌ദി
>
> ..... എന്നിങ്ങനെ. ചിഹ്നങ്ങളേയും ചിഹ്നനങ്ങളേയും കുറിച്ചും
> പദസംയോജനങ്ങളെക്കുറിച്ചും ചില നിയമങ്ങള്‍ കൂട്ടത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടു.
> വിസര്‍ഗ്ഗവും പ്രശ്ലേഷവും വേണ്ടേവേണ്ട. 'ദു:ഖം' എന്നത് 'ദുഖം' എന്നെഴുതിയാല്‍
> പോരേ? അഥവാ 'ഖ' യ്ക്ക് ശക്തിപോരെന്നു തോന്നുകയാണെങ്കില്‍ 'ദുഖ്ഖം'
> എന്നായിക്കോളൂ. അതിഖരം വീണ്ടും ഇരട്ടിപ്പിക്കാമെന്നിടത്തുവരെയെത്തിയ ഈ
> നിര്‍ദ്ദേശം ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഞ്ചാമത്തേയോ ആറാമത്തേയോ
> കൈപ്പുസ്തകത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആ പതിപ്പുകളൊക്കെ അവര്‍
> കത്തിച്ചുകളഞ്ഞു.
>
> ഇതിനു കാരണം രചന അക്ഷരവേദിയായിരുന്നു. എങ്ങനേയും എഴുതാം, എങ്ങനേയും
> അച്ചടിക്കാം എന്ന ഒരു വ്യവസ്ഥയുമില്ലാതെ ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന
> മാതൃഭാഷയുടെ പൂര്‍ണ്ണനാശത്തിലേയ്ക്കുള്ള വഴിയാണു് മലയാളത്തനിമ എന്ന്
> ചിത്രജകുമാര്‍ വാദിച്ചു. ലിപിമാറ്റം ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴിയാണു്
> എന്ന് എം.ടി. പ്രസ്താവിച്ചു. ലിപിപരിഷ്കരണത്തിലൂടെ നഷ്ടപ്പെട്ടുപോയ, പിന്നീട്
> ഡി.ടി.പി യിലൂടെ ഭാഗികമായി തിരിച്ചുവന്ന മലയാളത്തിന്റെ കൂട്ടക്ഷരങ്ങളുടെ സമഗ്ര
> ലിപിസഞ്ചയം കമ്പ്യൂട്ടറില്‍ ആവിഷ്കരിക്കാനായി 'രചന' എന്ന സോഫ്ട്‌വെയര്‍
> പ്രോഗ്രാം ചെയ്യപ്പെട്ടു. കേരളത്തിലെ ഭാഷാപ്രേമികള്‍ രചനയെ സഹര്‍ഷം
> സ്വാഗതംചെയ്തു. എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം സമകാലിക മലയാളത്തിന്റെ ഓരോ
> ലക്കത്തിലും തനതുലിപിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. മലയാളം ഡി.ടി.പി. യില്‍
> അസാദ്ധ്യമെന്ന് കരുതിയ അദ്ധ്യാത്മരാമായണത്തിന്റേയും സത്യവേദപുസ്തക (ബൈബിള്‍)
> ത്തിന്റേയും പഴയലിപിയിലുള്ള ടൈപ്‌സെറ്റിംഗ് രചനയിലൂടെ
> സാക്ഷാല്‍ക്കരിക്കപ്പെട്ടു.
>
> തമ്പാനും പ്രബോധചന്ദ്രന്‍നായരും രചനയെ എതിര്‍ത്ത് സര്‍ക്കാര്‍ ചെലവില്‍
> അങ്ങിങ്ങ് കറങ്ങിയടിച്ചു നടന്നു. ക്രമേണ അതും അപ്രത്യക്ഷമായി.
>
> യൂണികോഡ് കാലം
>
> രചന അക്ഷരവേദി ഉയര്‍ത്തിപ്പിടിച്ച 'നമ്മുടെ ഭാഷയ്ക്ക് നമ്മുടെ ലിപി' എന്ന
> മുദ്രാവാക്യമാണ് പിന്നീട് മലയാള ഭാഷാസാങ്കേതികതയെ അടിമുടി മാറ്റിമറിച്ച
> യൂണികോഡിന് ശരിയായ ദിശാബോധം നല്കിയത്. 2003 ല്‍ യൂണികോഡ് എന്‍കോഡിംഗിന്റെ
> വരവോടെ മലയാളലിപിയെക്കുറിച്ച് രചന അവതരിപ്പിച്ച എല്ലാ പരികല്പനകളും ശരിയാണെന്ന്
> തെളിഞ്ഞു. മലയാളത്തിലെ കൂട്ടക്ഷരങ്ങള്‍, ലുപ്തപ്രചാരമായവയടക്കം, ആയിരത്തോളമേ
> വരൂ. ഒരു യൂണികോഡ് ഫോണ്ടില്‍ അറുപത്തയ്യായിരത്തിലധികം അക്ഷരസ്ഥാനങ്ങളുണ്ട്.
> വേഡ് പ്രോസസ്സിംഗും ടൈപ്‌സൈറ്റിംഗും മാത്രമല്ല വിവരവ്യവസ്ഥകളും (Information
> Systems) മലയാളത്തില്‍ അനായാസേന യൂണികോഡ് സാദ്ധ്യമാക്കി. ബ്ലോഗുകളുടേയും
> വിക്കിപീഡിയയുടേയും വളര്‍ച്ച ഇതര ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച്
> അന്യാദൃശമായിരുന്നു മലയാളത്തില്‍. ചില്ലക്ഷരങ്ങളുടെ എന്‍കോഡിംഗ് പോലെയുള്ള
> അപകടങ്ങള്‍ മലയാളം യൂണികോഡില്‍ പിന്നീട് സംഭവിച്ചെങ്കിലും മലയാളത്തിലെ അടിസ്ഥാന
> അക്ഷരങ്ങള്‍ യൂണികോഡില്‍ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. യൂണികോഡ്
> ഫോണ്ടുകളിലൂടെ മലയാളത്തിന്റെ സമഗ്രലിപിസഞ്ചയം അനായാസേന സാദ്ധ്യമാകുമെന്ന് രചന,
> മീര, അജ്ഞലി എന്നീ ഫോണ്ടുകള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മാതൃഭൂമി. മംഗളം
> എന്നീ ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ മീര യൂണികോഡ് ഫോണ്ടുപയോഗിച്ച് തനതു
> ലിപിയിലായിട്ട് വര്‍ഷങ്ങളായി.
>
> രണ്ടാം വരവ്
>
> അപ്പോഴാണ് മലയാളത്തനിമ സ്വന്തം ശവക്കുഴിയില്‍നിന്ന് പുറത്തുവരാനുള്ള
> ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇത്തവണ കമ്പ്യൂട്ടറല്ല വിഷയം, മൊബൈലാണ് !
>
> ഈ തത്രപ്പാടിനു് കാരണമായി പറഞ്ഞുകേള്‍ക്കുന്ന വിചാരങ്ങള്‍ ഇവയാണു്: വിവരവിനിമയ
> (Information Communication) ത്തിന്റെ യുഗത്തെ മലയാളി പൂര്‍ണ്ണമായി ആശ്ലേഷിച്ചു
> കഴിഞ്ഞു. ഇന്റര്‍നെറ്റിലെ ആഗോളവിജ്ഞാനം മൊബൈലിലൂടെ മലയാളിയുടെ
> വിരല്‍ത്തുമ്പിലാകാന്‍ പോകുന്നു. ഇമെയില്‍ അടക്കമുള്ള സന്ദേശങ്ങളും
> ചാറ്റിംഗുകളും ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍നിന്ന് വേര്‍പെട്ട് മൊബൈലില്‍
> കുടിയേറിയിരിക്കുന്നു. അതിനാല്‍ മൊബൈലിലെ കേവലം ഒമ്പതും മൂന്നും പന്ത്രണ്ടോളം
> അക്ഷരകട്ടകളെ (Keys) അടിസ്ഥാനമാക്കി മലയാളലിപിയെ പുന:വ്യന്യസിച്ചില്ലെങ്കില്‍
> മലയാളിയുടെ ഭാവി ഇരുണ്ടുപോകും.....പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ്
> മുഴങ്ങിക്കേട്ട അതേ സ്വരം, അതേ നായകര്‍. അന്ന് കമ്പ്യൂട്ടറിന് 90
> കട്ടകളെങ്കിലും ഉണ്ടായിരുന്നു. ഇന്ന് മൊബൈലില്‍ പത്തിലൊന്നു മാത്രം.
> മലയാളത്തിന്റെ നാശംപിടിച്ച അക്ഷരവൈപുല്യത്തെ എന്നെന്നേക്കുമായി
> കടിഞ്ഞാണിട്ടില്ലെങ്കില്‍, ഈ കട്ടകളിലേക്ക് ചുരുക്കിയില്ലെങ്കില്‍ മലയാളമല്ല
> നശിക്കാന്‍ പോകുന്നത്, മലയാളി സമൂഹം ഒന്നടങ്കമാണ്.
>
> സാമൂഹ്യവും ചരിത്രപരവുമായ വേവലാതികളില്‍പെട്ടു് വലയുകയാണു്
> മലയാളത്തനിമക്കാര്‍. രചന മൂലം അവര്‍ക്കു് അനുഭവിക്കേണ്ടിവന്ന
> അപഖ്യാതികളില്‍നിന്ന് രക്ഷപ്പെടാനുള്ള മികച്ച അവസരമാണു് മൊബൈല്‍ രൂപത്തില്‍
> അവതരിച്ചിരിക്കുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും (SMC) മറ്റു
> സന്നദ്ധസംഘടനകളും ആര്‍ജ്ജിച്ചെടുത്ത നേതൃപദവി കൈക്കലാക്കാന്‍ ഇതിനേക്കാള്‍
> പറ്റിയ ഒരു നേരമില്ല. കൂട്ടിന് തിരുവനന്തപുരത്തെ സിഡാക്കുമുണ്ട് . നേര്‍വഴിക്കു
> വന്ന മലയാളം യൂണിക്കോഡിനെ ചില്ലക്ഷരങ്ങളുടെ കാര്യം പറഞ്ഞ് തുലച്ച ക്രെഡിറ്റും
> സിഡാക്കിനുണ്ട്. ഈയിടെ സിഡാക്ക് IDN (ഇന്റര്‍നാഷണല്‍ ഡൊമൈന്‍ നെയിം) നെ
> കുറിച്ച് ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് പുതിയ
> വേഷപ്പകര്‍ച്ചകളെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഈ സമ്മേളനമാകട്ടെ
> നാലഞ്ചു മാസങ്ങള്‍ക്കു മുമ്പ് ഗോപ്യമായി നടത്താനും, ഏകപക്ഷീയമായ തീരുമാനങ്ങള്‍
> സര്‍ക്കാരിനെക്കൊണ്ടു് ഒപ്പിടുവിക്കാനും ശ്രമങ്ങള്‍ നടന്നതാണ്. സ്വതന്ത്ര
> മലയാളം കമ്പ്യൂട്ടിംഗിലെ സന്തോഷ് തോട്ടിങ്ങലിന്റെയും അനിവര്‍ അരവിന്ദിന്റെയും
> പ്രവീണ്‍ അരിമ്പ്രത്തൊടിയുടേയും ജാഗ്രതകള്‍കൊണ്ട് അവരുടെ രഹസ്യ അജണ്ടകള്‍
> പൊളിഞ്ഞു. സമ്മേളനത്തില്‍ വെച്ച് ഭരണഭാഷാ വിശാരദനായ എഴുമറ്റൂര്‍
> സ്വതന്ത്രമലയാളത്തിലെ കുട്ടികളോട് അസഹിഷ്ണുതയോടെ ചോദിച്ചത് എന്തുകൊണ്ട് ഭാഷാ
> ഇന്‍സ്റ്റിറ്റdയൂട്ടും സിഡാക്കും പറയുന്ന നിയമങ്ങള്‍ അനുസരിച്ചുകൂടാ എന്നാണ്!
>
> അവരുടെ വീക്ഷണത്തില്‍ പുതിയ തലമുറ വഴിപിഴച്ചു പോയിരിക്കുന്നു. കുട്ടികളാകെ,
> പ്രത്യേകിച്ച് ഭാഷാകമ്പ്യൂട്ടിംഗിലുള്ള ഐടി വിദ്യാര്‍ത്ഥികള്‍ രചനയുടെയും
> മീരയുടെയും പഴയലിപി താങ്ങിപ്പിടിച്ചു നടക്കുകയാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ്
> സിസ്റ്റമായ ലിനക്‌സ് പ്രവര്‍ത്തകം (ഉബുണ്ടു, റെഡ്ഹാറ്റ്, ഡെബിയാന്‍.....)
> രചനയിലൂടെ, മീരയിലൂടെ പഴഞ്ചന്‍ ലിപി പ്രചരിപ്പിക്കുകയാണു്. പോരാത്തതിന്
> ഇവരുടെയൊക്കെ ഗുരുവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ കേരളത്തില്‍ വന്ന് രചനയുടെ
> സമഗ്രലിപി സഞ്ചയം കേരളീയര്‍ക്കു മാത്രമല്ല, ലോകത്തിനാകെ സമര്‍പ്പിക്കുന്നു. ഐടി
> മിഷന്റെ അക്ഷയ പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് കുട്ടികള്‍
> മലയാളം കമ്പ്യൂട്ടിംഗ് പരിശീലിക്കുന്നത് മീരഫോണ്ടുപയോഗിച്ച് പഴയലിപിയിലാണ്. ഐടി
> അറ്റ് സ്കൂള്‍ ലിനക്‌സില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മലയാളം അടിച്ചു
> പഠിക്കുന്നതും രചനയും മീരയും ഉപയോഗിച്ചു തന്നെ. ഭാഷയുടെ പോക്കു്
> എങ്ങോട്ടേക്കാണു്?
>
> ഇതില്‍നിന്ന് ഭാഷയേയും സമൂഹത്തേയും രക്ഷപ്പെടുത്താനുള്ള ഏകവഴി മൊബൈലിനെ
> മലയാളത്തനിമയുടെ വഴിയിലേക്ക് കൊണ്ടുവരികയാണു് എന്നവര്‍ മോഹിച്ചുപോയതില്‍
> അത്ഭുതപ്പെടാനില്ല. പണ്ടു് കുറച്ചൊക്കെ അബദ്ധങ്ങള്‍ പറ്റി എന്ന് ഡോ. തമ്പാന്‍
> പറയുന്നുണ്ടുപോലും. (ഏതൊക്കെയാണവ?). ഇന്ന് മലയാളത്തിന്റെ സമഗ്രലിപിസഞ്ചയത്തെ
> തള്ളിപ്പറഞ്ഞാല്‍ വിലപ്പോവില്ല എന്ന് അദ്ദേഹത്തിനും കൂട്ടര്‍ക്കും നന്നായറിയാം.
> പക്ഷെ അതൊക്കെ കമ്പ്യൂട്ടറിന്റെ കാര്യമാണെന്നും മൊബൈലില്‍ സാങ്കേതികത
> വ്യത്യസ്തമാണെന്നും, കൈപ്പത്തിയിലൊതുങ്ങുന്ന ഇത്തിരിപ്പോന്ന യന്ത്രത്തില്‍
> കമ്പ്യൂട്ടറിലുള്ള തൊള്ളായിരം അക്ഷരങ്ങള്‍ കേറ്റാന്‍ ശ്രമിക്കുന്നത്
> വിഫലമാണെന്നും, അതുകൊണ്ടുതന്നെ പതിമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാളത്തനിമ
> ചെത്തിവെടിപ്പാക്കിയ അക്ഷരമാല ഇന്ന് പ്രസക്തമായിവന്നിരിക്കുന്നു എന്നുമാണ്
> വാദം. മലയാളത്തിന്റെ മുഴുവന്‍ കൂട്ടക്ഷരങ്ങളും കമ്പ്യൂട്ടറിന്റെ 'മെമ്മറി'യില്‍
> കൊള്ളില്ല എന്ന ഡോ. തമ്പാന്റെ ആ പഴയപ്രസ്താവന ഇപ്പോഴോര്‍ക്കുന്നത് രസകരമാണ്.
> മൊബൈല്‍ സാങ്കേതികത മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ ഇവര്‍ക്കു
> മനസ്സിലാകാന്‍ എത്ര കാലമെടുക്കും? ടൈപ്പ്‌റൈറ്ററില്‍ നിന്നു് ഇനിയും മോചനം
> കിട്ടാത്ത ഔദ്യോഗിക ഭാഷാവിദഗ്ദ്ധരാണ് മലയാളത്തെ മൊബൈലില്‍ ഒതുക്കിയിട്ടു
> കാര്യം എന്നുംപറഞ്ഞു് ചാടിയിറങ്ങാന്‍ പോകുന്നതു്.
>
> മൊബൈല്‍ സാങ്കേതികത
>
> ഡെസ്ക് ടോപ്/ ലാപ്‌ടോപ് കമ്പ്യൂട്ടറുകളെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍
> ഉപയോക്താക്കള്‍ക്ക് പ്രധാനം ചെയ്യാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് കഴിയും എന്നതാണ്
> സത്യം. 12 കീകളും ഒരു വിരലും ഉപയോഗിച്ച് മൊബൈലില്‍ ഇംഗ്ലീഷ് ഭാഷയ്ക്കായി
> ഒരുക്കിയിരിക്കുന്ന സംവിധാനം സാധാരണ കമ്പ്യൂട്ടര്‍ കീബോര്‍ഡുകളെക്കാള്‍
> ഭാവനാപരവും സൗകര്യപ്രദവുമാണ്. ഒരൊറ്റ കീയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്ന്
> അക്ഷരങ്ങളും ചിലതില്‍ നാലും (ഏഴാമത്തേയും ഒമ്പതാമത്തേയും അക്കക്കട്ടകള്‍)
> വ്യന്യസിച്ച് gd അമര്‍ത്തിയാല്‍ he ലഭിക്കുന്ന പദപ്രവചന (Predictive Text)
> ത്തിന്റെ രീതിശാസ്ത്രം T9 ഇന്‍പുട്ട് (Text on 9 Keys) മെതേഡ്
> എന്നാണറിയപ്പെടുന്നത്. ടൈപ്പ്‌റൈറ്ററിന്റെ 90 കട്ടകളില്‍നിന്ന് മൊബൈലിന്റെ 9
> കട്ടകളിലേക്ക് യാന്ത്രികത ചുരുങ്ങിയപ്പോള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 26
> അക്ഷരങ്ങളെ വെട്ടിക്കുറക്കാനൊന്നും ഒരു ശ്രമവും നടന്നിട്ടില്ല. പകരം 90
> കട്ടകളില്‍ സാധ്യമായതിനെക്കാള്‍ എളുപ്പത്തില്‍ 9 കട്ടകളില്‍ ഭാഷാവ്യവഹാരങ്ങളെ
> പ്രായോഗികമാക്കുകയാണ് ചെയ്തത്. കട്ടകള്‍ പോയി ടച്ച് സ്ക്രീന്‍
> പ്രചാരത്തിലാകുന്ന ഇക്കാലത്ത് പലതലങ്ങളില്‍ ദൃശ്യപരമായി വിന്യസിച്ച്
> ആയിരക്കണക്കിന് അക്ഷരങ്ങളെ തെരഞ്ഞെടുക്കാമെന്ന സാങ്കേതികപരിസരവും
> ജന്മംകൊണ്ടിരിക്കുന്നു. 'ക' യുടെ എല്ലാവര്‍ഗ്ഗങ്ങളേയും ഒരു വിരലനക്കംകൊണ്ടു്
> തിരഞ്ഞെടുക്കാനുള്ള സൗകര്യം സാധാരണ കമ്പ്യൂട്ടറിന്റെ കീബോഡിനുപോലും
> അചിന്ത്യമാണ്. ഇന്ന് മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തകമായി കൊടുങ്കാറ്റിന്റെ
> ആവേഗത്തോടെ പടരുന്ന ആന്‍ഡ്രോയ്ഡ് തുറന്നതും സ്വതന്ത്രവുമായ (Free and Open
> Source) ലിനക്‌സിന്റെ കെര്‍ണല്‍ ആണു് ഉപയോഗിക്കുന്നതു്. മൊബൈലില്‍ മലയാളം
> കമ്പ്യൂട്ടിംഗിന്റെ അനന്ത സാദ്ധ്യതകളാണ് ആന്‍ഡ്രോയ്ഡ് തുറന്നിടുന്നത്.
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ
> ചെറുപ്പക്കാരുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ മലയാളത്തിലുള്ള
> സന്ദേശങ്ങളുടെയും വിനിമയങ്ങളുടെയും ഇന്നുള്ള അതിരുകള്‍ ഭേദിക്കുമെന്ന്
> തീര്‍ച്ച.
>
> പരിഷ്കരിച്ച മലയാളത്തനിമയ്ക്ക് മറ്റൊരു ഗൂഢോദ്ദേശം കൂടിയുണ്ട്. രചന
> അവതരിപ്പിച്ച സമഗ്ര ലിപിസഞ്ചയത്തിന്റെ കൂട്ടക്ഷരങ്ങളുടെ ശ്രേണിയില്‍നിന്ന്
> ലുബ്ധപ്രചാരമായിരിക്കുന്നു എന്നുപറഞ്ഞ് കുറേയെണ്ണം വെട്ടിക്കളയുക എന്നതാണത്.
> ഇതിനായി ഒരു സമിതി തന്നെ രൂപികരിച്ചുകൂടെന്നില്ല. നിലവിലുള്ള ഔദ്യോഗിക
> കീബോര്‍ഡ് പരിഷ്കരണസമിതിയുടെ കോമാളിത്തങ്ങള്‍ മലയാളികള്‍ ഏറെ കണ്ടിട്ടുള്ളതാണ്.
> കാലഹരണപ്പെട്ട രീതിശാസ്ത്രങ്ങളെ പിന്തുടരുന്ന ഇവര്‍ സാങ്കേതികവിഷയങ്ങളില്‍
> കാലാനുസൃതമായി സ്വയം പരിഷ്കരിക്കാനും ലോകഭാഷാ സാങ്കേതികതയില്‍ രൂപംകൊള്ളുന്ന
> പുതിയ സാദ്ധ്യതകളെ സ്വംശീകരിക്കാനും അവശ്യമായ ബൗദ്ധികശേഷി ഒരിക്കലും
> പ്രദര്‍ശിപ്പിച്ചിട്ടില്ല. സ്വതന്ത്രവും തുറന്നതുമായ ഒരു പ്രവര്‍ത്തന രീതി
> ഇവരുടെ അജണ്ടയിലില്ലതാനും. കേരളത്തിലെ നദികളായ നദികളുടെ (നിള, പെരിയാര്‍,
> .....) പേരില്‍ ഇവര്‍ ഇറക്കിയിട്ടുള്ള പാക്കേജുകള്‍ ഓപ്പണ്‍ ആക്കാനുള്ള
> ആലോചനപോലും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കുക. അടഞ്ഞ
> രീതിശാസ്ത്രങ്ങളെ മുറുകെപിടിച്ച് ജീവിക്കുന്ന ഇവരില്‍നിന്ന് എന്തു് നന്മയാണ്
> ഭാഷയ്ക്കും ജനങ്ങള്‍ക്കും ലഭിക്കുക?
>
> ചിഹ്നങ്ങളെയും പദസംയോജനങ്ങളെയും കുറിച്ചുള്ള മേമ്പൊടികളും ഇവരുടെ പുതിയ
> കുപ്പിയിലുണ്ട്. പഴയവീഞ്ഞല്ല ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്ന്
> തെറ്റിദ്ധരിപ്പിക്കാനുള്ള ആ പഴയസൂത്രം തന്നെ. ഭാഷയുടെ ജൈവികതയോ ജനങ്ങളുടെ
> ഇച്ഛയോ അല്ല, ആസ്ഥാനസമിതികളിലെ അംഗത്വവും വ്യാജപ്രാമാണികതയും മാത്രമാണ് ഇവരുടെ
> ഏക താല്പര്യം.
>
> 1999 ലെ രചനാ സമ്മേളനത്തില്‍ ചിത്രജകുമാര്‍ അവതരിപ്പിച്ച വീക്ഷണങ്ങള്‍
> ഭാഷാസാങ്കേതികതയുടെ വികസനത്തിന്റെ ഏതു ഘട്ടത്തിലും, അപകടങ്ങളുടെ ഏതു നാളുകളിലും
> ഓര്‍മ്മിക്കപ്പെടേണ്ടവയാണ്:
>
> 'ഒരു ഭാഷയുടെ എല്ലാ സാധ്യതകളേയും പ്രകാശിപ്പിക്കാന്‍ ഉതകുമ്പോഴാണ് അതിന്റെ
> ലിപിവ്യവസ്ഥ സമ്പൂര്‍ണ്ണമാകുന്നത്. ലിപിയെ സംബന്ധിച്ച സൗന്ദര്യബോധം എല്ലാ
> ജനങ്ങള്‍ക്കുമുണ്ടായിരുന്നു. ജ്യാമിതീയമായ ഒന്നല്ല ലിപിയുടെ സൗന്ദര്യം. അത് ഒരു
> സംസ്കാര ചിഹ്നമാണ്. ഭാഷയും എഴുത്തും ജനങ്ങളുടെ നിരന്തരോപയോഗത്തിലൂടെ
> രൂപപ്പെടുന്ന ഒന്നാണ്. അവയ്ക്ക് കാലാകാലങ്ങളില്‍ കൃത്രിമമായ വ്യവസ്ഥകള്‍
> അടിച്ചേല്പിക്കാന്‍ സാദ്ധ്യമല്ല. യന്ത്രത്തിനുവേണ്ടി ഭാഷയെ വികലമാക്കുകയല്ല,
> ഭാഷയ്ക്കുവേണ്ടി യന്ത്രത്തെ പാകപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്.
> നൂറ്റാണ്ടുകളായി ഒരു ജനത വികസിപ്പിച്ചെടുത്ത സ്വത്വസൗന്ദര്യങ്ങള്‍
> യന്ത്രത്തിലൂടെ സൃഷ്ടിക്കാനാണ് ടെക്നോളജി ശ്രമിക്കേണ്ടത്.'
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20110928/3b0cb20f/attachment-0002.htm>


More information about the discuss mailing list