[smc-discuss] Re: Fwd: [ilug-tvm] some news from mangalam

Sebin Jacob sebinajacob at gmail.com
Sun Nov 16 00:49:31 PST 2008


ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ
വാര്‍ത്ത ചുവടെ:

എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
സിപിഐ(എം) ശ്രമം

റിച്ചാര്‍ഡ് സ്റ്റോള്‍മാന്‍ തുടക്കമിട്ട ഫ്രീ സോഫ്റ്റ്വെയര്‍ ഫൌണ്ടഷന്റെ ഇന്ത്യ
ചാപ്റ്റര്‍ പിടിച്ചെടുക്കാന്‍ സിപിഐ(എം) ശ്രമം തുടങ്ങി. വര്‍ഷങ്ങള്‍ നീണ്ട
അരങ്ങൊരുക്കത്തിലൂടെ സിപിഐ നിയന്ത്രണത്തിലായിരുന്ന കര്‍ഷകസംഘം ഹൈജാക്ക്
ചെയ്യാന്‍ മുമ്പ് പയറ്റിയ അതേ തന്ത്രമാണ് സിപിഐ(എം) ഇക്കാര്യത്തിലും
കൈക്കൊള്ളുന്നത്. അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ വലിയ
ആശയക്കുഴപ്പമുണ്ടാക്കിയും സംഘടനയുടെ എല്ലാത്തലങ്ങളിലും ആശയപരമായ ഛിദ്രം
സൃഷ്ടിച്ചും ക്രമേണ കൈപ്പിടിയിലൊതുക്കാനാണ് നീക്കം. മുമ്പ് കേരള ശാസ്ത്ര
സാഹിത്യ പരിഷത്തിനെ സിപിഐ(എം) വരുതിയിലാക്കിയതും സമാനമായ
തന്ത്രങ്ങളിലൂടെയായിരുന്നു.

എഫ്എസ്എഫ് ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ കിരണ്‍ ചന്ദ്രയാണ് സംഘടനയില്‍
സിപിഐഎമ്മിന്റെ പിടിമുറുക്കത്തിന് കരുക്കള്‍ നീക്കുന്നവരില്‍ പ്രമുഖന്‍
എന്നറിയുന്നു. ആന്ധ്രപ്രദേശിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ
അമരക്കാരിലൊരാളായ കിരണ്‍ ചന്ദ്ര സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ ഐടി
ഉപദേഷ്ടാക്കളിലൊരാളാണെന്ന് എഫ്എസ്എഫിന്റെ സജീവ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
തെലുഗിലെ സിപിഐ(എം) മുഖപത്രമായ പ്രജാശക്തിയുടെ തലപ്പത്തുള്ളയാളാണത്രേ കിരണ്‍
ചന്ദ്ര.

എഫ്എസ്എഫിന്റെ കൂടി സംഘാടനത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന്
കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ
ദേശീയ സമ്മേളനം യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് സ്വേഛ എന്ന സംഘടനയാണെന്ന വാദം
ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനത്തില്‍ പ്രധാന സംഘാടനകനായിരുന്ന എഫ്എസ്എഫ്
ഡയറക്ടര്‍ ബോര്‍ഡംഗം കിരണ്‍ ചന്ദ്ര, എഫ്എസ്എഫിനെ പ്രതിനിധീകരിച്ചല്ല, സ്വേഛയെ
പ്രതിനിധീകരിച്ചാണ് പങ്കെടുത്തതെന്നാണ് വാദം. അതേ സമയം എഫ്എസ്എഫിന്റെ
ലെറ്റര്‍പാഡ് ഉപയോഗിച്ചായിരുന്നു, അന്ന് സമ്മേളനാവശ്യത്തിനായി വിവിധ
സര്‍വ്വകലാശാലകളിലേക്ക് എഴുത്തുകുത്തുകള്‍ നടന്നത്.

കേരളത്തിലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പോലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
വികസിപ്പിക്കാനും ഉപയോഗം പ്രോത്സാഹിപ്പിക്കാനും ആയി ഹൈദരാബാദ് കേന്ദ്രമായി
രൂപീകരിച്ച സംഘടനയാണ് സ്വേഛ. കിരണ്‍ ചന്ദ്ര സ്വേഛയുടെയും ഭാരവാഹിയാണ്.

സെപ്തംബര്‍ 21ന് ചെന്നൈയില്‍ സംഘടിപ്പിച്ച 'ഫ്രീഡം ആന്‍ഡ് സോഫ്റ്റ്വെയര്‍' എന്ന
പരിപാടിയാണ് സംഘടനയിലെ ഛിദ്രം മറനീക്കി പുറത്തുകൊണ്ടുവന്നത്. ചെന്നൈ മേയര്‍ എം
സുബ്രഹ്മണ്യന്‍, ദ ഹിന്ദു പത്രാധിപരായ എന്‍ റാം, പശ്ചിമ ബംഗാള്‍ ഐടി മന്ത്രി
ദേബേഷ് ദാസ്, എഫ്എസ്എഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍ ചന്ദ്ര, ഡല്‍ഹി
സയന്‍സ് ഫോറം സെക്രട്ടറി പ്രബീര്‍ പുരകായസ്ത തുടങ്ങിയവരെ മുഖ്യ പ്രഭാഷകരായി
നിശ്ചയിച്ച ചടങ്ങ് സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ സിപിഐ(എം) ഘടകമായിരുന്നു.
ചടങ്ങില്‍ വച്ച് എഫ്എസ്എഫ് തമിഴ്നാടിന്റെ ലോഗോ പ്രകാശനം ചെയ്യുമെന്നായിരുന്നു
പ്രഖ്യാപനം. രാജ്യാടിസ്ഥാനത്തിലല്ലാതെ സംസ്ഥാനാടിസ്ഥാനത്തില്‍ എഫ്എസ്എഫ്
ഘടകങ്ങള്‍ ലോകത്തൊരിടത്തും നിലവിലില്ലെന്നിരിക്കെ എഫ്എസ്എഫ് പിളര്‍ത്താനുള്ള
നീക്കങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാല്‍ സ്വതന്ത്ര
സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം സംഘടനയുടെ പേര് ഫ്രീ
സോഫ്റ്റ്വെയര്‍ ഫോറം, തമിഴ്നാട് എന്നാക്കി മാറ്റുകയായിരുന്നു. അപ്പോഴും
ചുരുക്കപ്പേര്‍ നിലനിര്‍ത്തി - എഫ്എസ്എഫ്.


തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച
പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട്
പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ
റെഡ്ഹാറ്റും ഫെഡോറയും ഡേബിയനും ഉബുണ്ടുവും അടക്കം പ്രമുഖ ലിനക്സ്
ഡിസ്ട്രിബ്യൂഷനുകളിലെല്ലാം സമ്പൂര്‍ണ്ണ തമിഴ് സപ്പോര്‍ട്ട് ഉണ്ടായിരിക്കെ,
എഫ്എസ്എഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടി പങ്കെടുത്ത ഒരു പരിപാടിയില്‍
മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഇത്തരം ഒരു നീക്കം നടന്നതും വിവാദമായിരുന്നു.
വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷന്‍
പ്രോജക്ടിന് സ്വതന്ത്രസോഫ്റ്റ്വെയര്‍ പരിഗണിക്കുക പോലും ചെയ്യാതെ
മൈക്രോസോഫ്റ്റിന്റെയും എഎംഡിയുടെയും സഹായത്തോടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയര്‍
ഉപയോഗിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഐടി മന്ത്രിയെ ഇത്തരം ഒരു ചടങ്ങിന്
ക്ഷണിച്ചതിന്റെ ധാര്‍മ്മികത വിമര്‍ശനവിധേയമായി. നിലവിലുള്ള ഒരു ഗ്നൂ ലിനക്സ്
വിതരണം പകര്‍ത്തി ബംഗാളി ലോക്കലൈസേഷന്റെ വിവര്‍ത്തകരുടെ പേരുമാത്രം മാറ്റി
ഐഐറ്റി കാണ്‍പൂരിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ബൈശാഖി ലിനക്സിന്
പശ്ചിമബംഗാള്‍ സിപിഎം ഘടകം നല്‍കിയ പിന്തുണയും ഇതിനൊപ്പം ചര്‍ച്ച
ചെയ്യപ്പെട്ടു.

കൊച്ചി സര്‍വ്വകലാശാലാ ക്യാമ്പസില്‍ നവംബറില്‍ നടക്കുന്ന സ്വതന്ത്ര
സോഫ്റ്റ്വെയര്‍ സമ്മേളനത്തെ എഫ്എസ്എഫിന്റെ രണ്ടാം ദേശീയ സമ്മേളനം എന്നും
ഹൈദരാബാദ് സമ്മേളനത്തിന്റെ തുടര്‍ച്ച എന്നും വിശേഷിപ്പിച്ചത് വിവാദം
ആളിക്കത്തിച്ചു. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് പരിപാടി ഉദ്ഘാടനം
ചെയ്യുന്നത്.

എഫ്എസ്എഫ് ഇന്ത്യ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാര്യമായ
സംഭാവന നല്‍കിയിട്ടില്ലെന്ന വാദം ഇതിനിടെ ചില ലിനക്സ് യൂലര്‍ ഗ്രൂപ്പ് മെയിലിങ്
ലിസ്റുകളില്‍ ഉയര്‍ന്നതും ശ്രദ്ധേയമായി. ഒരു അക്കാദമിക് സ്വഭാവമുള്ള
പരിപാടിയുടെ മറവില്‍ മുന്‍നിര സിപിഎം പ്രവര്‍ത്തകരല്ലാത്ത നോളജ് വര്‍ക്കേഴ്സിനെ
ഉപയോഗിച്ച് സംഘടനയുടെ നേതൃത്വത്തില്‍ നുഴഞ്ഞുകയറാനുള്ള നീക്കങ്ങള്‍
നടക്കുന്നതായാണ് ആരോപണം.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മുന്‍ മേധാവിയും സിപിഐ(എം) സഹയാത്രികനുമായ
ഉണ്ണിക്കൃഷ്ണന്റെ ചില മുന്‍കാല ഇടപെടലുകളും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഒരുവശത്ത് സ്വതന്ത്ര സോഫ്റ്റ്വെയര്‍ വായ്ത്താരി മുഴക്കവേ തന്ന കേരളത്തിലെ
പഞ്ചായത്തുതല കമ്പ്യൂട്ടറൈസേഷന് മൈക്രോസോഫ്റ്റിന്റെ ഉത്പന്നങ്ങള്‍
ഉപയോഗിച്ചതിലൂടെ ഐകെഎം വിവാദത്തില്‍ പെട്ടത് ഉണ്ണിക്കൃഷ്ണന്റെ കാലത്തായിരുന്നു.
എന്നാല്‍ ഇതേ ഉണ്ണിക്കൃഷ്ണനാണ് ഒന്നരമാസം മുമ്പ് കേരളത്തിലെ ഇ-ഗവേണന്‍സിനെ
കുറിച്ചുപഠിക്കാന്‍ വെനിസ്വേലയില്‍ നിന്ന് എത്തിയ ജനപ്രതിനിധിസംഘം പ്ളാനിങ്
ബോര്‍ഡുമായി ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍
പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് സംസാരിച്ചത്. പ്ളാനിങ് ബോര്‍ഡില്‍ തന്ന
സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍
ഉണ്ടന്നിരിക്കെ ഈ നീക്കം സംശയം ഉണര്‍ത്തിയത് സ്വാഭാവികമായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസനത്തെ ഒരുതരത്തിലും പിന്തുണച്ചിട്ടില്ലാത്ത
കൊച്ചി സര്‍വ്വകലാശാലയെ ഈ മേഖലയിലേക്ക് തിരിച്ചുവിടാന്‍ സമ്മേളനത്തിന്
കഴിയുമെങ്കില്‍ അതു് നല്ലകാര്യമാണെന്ന അഭിപ്രായമാണ് പ്രവര്‍ത്തകര്‍ക്കു
പൊതുവില്‍. എന്നാല്‍ എഫ്എസ്എഫിനെ അടിക്കാനുള്ള വടിയാക്കി സമ്മേളനത്തെ
ഉപയോഗിക്കുന്നതിലും ക്രെഡിറ്റുകള്‍ നല്‍കാതിരിക്കുന്നതിലുമാണ് പ്രവര്‍ത്തകരുടെ
രോഷമത്രയും. എസ്എംസി, ഐഎല്‍യുജി കൊച്ചി എന്നിവ അടക്കമുള്ള ഗ്നൂ ലിനക്സ്
ഡവലപ്പ്മെന്റ് ഗ്രൂപ്പുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

എഫ്എസ്എഫിന്റെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കിരണ്‍ ചന്ദ്രയോട്
വിശദീകരണം ആവശ്യപ്പെടുമെന്നറിയുന്നു. ഇതോടെ സിപിഐ(എം) നേതൃത്വത്തില്‍ സമാന്തര
എഫ്എസ്എഫ് നിലവില്‍ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കയാണ്. ഇതിന് കേരള സര്‍ക്കാര്‍
ഐടി വകുപ്പിന്റെയും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഡവലപ്പര്‍മാരുടെയും
രഹസ്യപിന്തുണ ഉണ്ടന്നും ആരോപണമുണ്ട്.



-- 
...if I fought with you, if i fell wounded and allowed no one to learn of my
suffering, if I never turned my back to the enemy: Give me your blessing!
(Nikos Kazantzakis)

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081116/6c9c4738/attachment-0001.htm>


More information about the discuss mailing list